സൺഡേ സ്കൂൾ അധ്യാപകർക്കും, പുരോഹിതന്മാർക്കും, കന്യാസ്ത്രീകൾക്കും സാമ്പത്തീക സഹായം നൽകുവാനുള്ള കേരള സർക്കാരിന്റെ ആലോചന പല കാരണങ്ങൾ കൊണ്ടും വിശകലനത്തിന് വിധേയമാണ്. ക്രിസ്തീയ സഭാ നേതൃത്വം ഇക്കാര്യത്തിൽ ഉറച്ച തീരുമാനം എടുത്തില്ലെങ്കിൽ വരും കാലങ്ങളിൽ അവരും ഒരു വോട്ട് ബാങ്കായി ചൂഷണം ചെയ്യപ്പെടുമെന്നുള്ളതിൽ സംശയമില്ല.
പെന്തകോസ്ത്-പ്രൊട്ടസ്റ്റന്റ് വൈരുദ്ധ്യങ്ങളെ മാറ്റി നിർത്തിക്കൊണ്ട് മുഴുവൻ ക്രൈസ്തവ സമൂഹത്തെയും ഒന്നായി കണ്ടു കൊണ്ട് ഈ വിഷയത്തിൽ ചില കാര്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
ഈ വിഷയത്തിന്റെ രാഷ്ട്രീയ മാനങ്ങൾ അവിടെ നിൽക്കട്ടെ. ഇതിന്റെ ആത്മീയ വശത്തെക്കുറിച്ചാണ് ക്രൈസ്തവ സഭാ നേതൃത്വം ആലോചിക്കേണ്ടത്. സൺഡേ സ്കൂൾ അധ്യാപനവും പുരോഹിതശുശ്രൂഷയും കന്യാസ്ത്രീ ആകുന്നതുമൊക്കെ ഒരു വരുമാനമാർഗമായി കണ്ടുകൊണ്ടു ആരും തിരഞ്ഞെടുക്കുന്ന പ്രവർത്തികളല്ല. ദൈവം ഏല്പിച്ച ഒരു ശുശ്രൂഷ എന്ന നിലയിൽ, ദൈവരാജ്യത്തിന്റെ വിപുലനത്തിനും സഭയുടെയും തലമുറയുടെയും ആത്മീയ വളർച്ചയ്ക്കും, അവരെ ദൈവ വഴികളിൽ നടക്കുവാൻ പരിശീലിപ്പിക്കുന്നതിനും ദൈവം ഏല്പിച്ച മഹത്തരമായ ശുശ്രൂഷകളാണിവ. ഈ കാര്യങ്ങൾ ചെയ്യുന്നത് ഒരു വലിയ ഭാഗ്യവും പദവിയുമായിട്ടാണ് തലമുറകളായി നാം മനസ്സിലാക്കുന്നത്. ദൈവവിളിയോട് കൂടി ദൈവീക അഭിഷേകത്തിൽ നിന്ന് കൊണ്ട് ചെയ്യുന്ന ശുശ്രൂഷകൾ.
ഇത് കൂലിവാങ്ങി ചെയ്യുന്ന, അല്ലെങ്കിൽ ചെയ്യേണ്ട കാര്യമല്ല. അങ്ങനെയല്ല നാളിതു വരെ സഭ ചെയ്തു വരുന്നത്. ഇതിനെ വാണിജ്യവത്കരിക്കുവാനുള്ള സർക്കാരിന്റെ ആലോചന തീർത്തും രാഷ്ട്രീയ സ്വാർത്ഥത നിറഞ്ഞതാണ്. ക്രൈസ്തവ സമൂഹത്തെ ഒന്നാകെ ഒരു വോട്ട് ബാങ്കായി മാറ്റുവാനുള്ള കുത്സിത ശ്രമമാണിത്. ഇത് ഇടതുപക്ഷ സർക്കാരിനെതിയുള്ള ഒരു വിമർശനമല്ല. ഏതു സർക്കാർ ചെയ്താലും ഈ വിഷയത്തിൽ സഭയുടെ നിലപാട് ഒന്ന് തന്നെ ആയിരിക്കണം.
ജാതിയുടെയും മതത്തിന്റെയും പേരിൽ സംവരണം അന്യായം നിറഞ്ഞതാണെന്നും, സംവരണം സാമ്പത്തീക നിലവാരം നോക്കി മാത്രമാകണമെന്നുമുള്ള പൊതുധാരണയാണ് ക്രൈസ്തവ സമൂഹത്തിനു എന്നും ഉണ്ടായിരുന്നത്. അങ്ങനെയിരിക്കെ മതത്തിന്റെ പേര് നോക്കി ഒരു ആനുകൂല്യം നാം വാങ്ങുന്നെങ്കിൽ അത് വലിയ ഒരു തെറ്റാണ്.
സൺഡേ സ്കൂൾ അധ്യാപനത്തിന്റെ കുലീനത അധ്യാപകർ തിരിച്ചറിയുക. ഇത് തൊഴിലുറപ്പു പരിപാടിയല്ല. അങ്കണവാടി ജോലിക്കാരോ ആശാ വർക്കർമാരോ അല്ല സൺഡേ സ്കൂൾ അധ്യാപകർ. അവർ ദൈവത്തിന്റെ വേലക്കാരാണ്. ദൈവവിളിയുള്ളവരാണ്. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരാണ്. അവർക്കു പ്രതിഫലം കൊടുക്കുന്നത് ദൈവമാണ്. പ്രതിഫലം ആഗ്രഹിച്ചു കൊണ്ടല്ലല്ലോ ഇതുവരെ ആരും സൺഡേ സ്കൂൾ അധ്യാപകരായത്. ഇനിയും അങ്ങനെ തന്നെ തുടരുക. പ്രതിഫലം ആഗ്രഹിക്കുന്ന മാനസികതയുള്ളവരെ സൺഡേ സ്കൂളിനോട് അടുപ്പിക്കരുത്. ഇത് അവർക്കുള്ള ജോലിയല്ല. ദൈവം വിളിച്ചിട്ടു പ്രതിഫലം ഇച്ഛിക്കാതെ ദൈവത്തിനു വേണ്ടി ഉപയോഗിക്കപ്പെടുവാൻ മനസ്സുള്ളവർ മാത്രം ചെയ്‌താൽ മതി എന്ന് സഭാ നേതൃത്വം ഉറപ്പിക്കുക.
പുരോഹിതന്മാർ/പാസ്റ്റർമാർ തന്റേടത്തോടെ നിൽക്കണം. ദൈവദാസന്മാരായ ഞങ്ങൾക്ക് സർക്കാരിന്റെ ആനുകൂല്യം പറ്റി ജീവിക്കേണ്ട ഗതികേടൊന്നും ദൈവം വരുത്തിയിട്ടില്ലെന്നു പറയുവാനുള്ള ആർജവം അവർക്കുണ്ടാകണം. ദ്രവ്യദാസന്മാരാകാതെ ദൈവദാസന്മാരായിത്തന്നെ നിലനിൽക്കാൻ കഴിയണം. വേല ചെയ്യുന്നവൻ കൂലിക്കു യോഗ്യൻ എന്ന് വേദപുസ്തകം പറയുന്നുണ്ടെങ്കിൽ ദൈവവേല ചെയ്യുന്നവന് ദൈവമാണ് കൂലി കൊടുക്കുന്നത് എന്ന തിരിച്ചറിവുണ്ടാകണം. കർത്താവിന്റെ ദാസന്മാരായ നിങ്ങൾ സർക്കാരിന്റെ ദാസന്മാരായി അധഃപതിക്കരുത്.
പുരോഹിതന്മാർക്ക് സാമ്പത്തീക കൈത്താങ്ങൽ ആവശ്യമുണ്ടെങ്കിൽ സഭ അത് ചെയ്യണം. ശുശ്രൂഷകളിൽ നിന്ന് വിരമിച്ച പുരോഹിതന്മാർ രോഗികളോ, വീടില്ലാത്തവരോ, സാമ്പത്തീക ക്ലേശം അനുഭവിക്കുന്നവരോ ആണെങ്കിൽ, സഭ അവരെ സംരക്ഷിക്കണം. അതിനു വേണ്ടി കൂടിയാണ് ദൈവം സഭയെ വെച്ചിരിക്കുന്നത്. അതിനു കഴിയുന്നില്ലെങ്കിൽ സഭ എന്ന സംവിധാനം പിരിച്ചു വിട്ട് വേറെ വല്ല പണിയും നോക്കണം. നേതാക്കന്മാർ മാത്രം മണിമാളികകളിൽ സുഖലോലുപരായി ഉണ്ടുറങ്ങുവാനായിട്ടല്ലല്ലോ ദൈവം സഭയെ പടുത്തുയർത്തിയത്.
കന്യാസ്ത്രീകൾ നമ്മുടെ രാജ്യത്തിന് നൽകിയിട്ടുള്ള സംഭാവനകൾ അമൂല്യങ്ങളാണ്. ഇന്ത്യയെ വിദ്യാഭ്യാസവല്കരിക്കുന്നതിലും സാധുജനപരിപാലനത്തിലും ആരോഗ്യസംരക്ഷണത്തിലും അവർ ത്യാഗപൂർണമായ സേവനങ്ങൾ ചെയ്തിട്ടുള്ളവരാണ്. അവർ ദൈവത്തിന്റെ മണവാട്ടികളാണെന്നാണ് അറിയപ്പെടുന്നത്. കന്യാസ്ത്രീകളുള്ള കത്തോലിക്കാ സമൂഹം അവരെ സംരക്ഷിക്കുന്നുണ്ട് എന്ന് കരുതുന്നു. എന്തെങ്കിലും കാര്യങ്ങൾ തിരുത്തുവാനും മെച്ചപ്പെടുത്തുവാനുമുണ്ടെങ്കിൽ സഭ അത് ചെയ്യുക. ദൈവത്തിന്റെ മണവാട്ടിയെ സർക്കാരിന്റെ ദാസ്യവേലക്കാരായി തരം താഴ്ത്തരുത്. അവരുടെ ഉന്നമനത്തിനാവശ്യമായ കാര്യങ്ങൾ സഭ ചെയ്യട്ടെ. അതിനു കഴിയുന്നില്ലെങ്കിൽ കന്യാസ്ത്രീ മഠങ്ങൾ അടച്ചു പൂട്ടുക. സ്ത്രീകളുടെ ഭാവിയെ അന്ധകാരത്തിലാക്കുവാനായി അവരെ സന്യാസത്തിലേക്കു തള്ളിവിടാതിരിക്കുക.
ഇതര മതവിശ്വാസികളോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടു പറയട്ടെ. ക്രൈസ്തവർ രാഷ്ട്രീയക്കാരുടെ കളിപ്പാവകൾ ആകരുത്. അവരുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി തെരഞ്ഞെടുപ്പുകാലത്തു പൊള്ളയായ വാഗ്ദാനങ്ങൾക്കുള്ള വിഷയങ്ങളായി നാം അധഃപതിക്കരുത്.
നേരോടെ നിൽക്കുക. നട്ടെല്ലോടെ തുടരുക. ദൈവത്തിൽ ആശ്രയിച്ചു മുന്നേറുക.
ഈ രാജ്യത്തെ എല്ലാ പൗരന്മാരും നമ്മുടെ സഹോദരങ്ങളാണ്. അവരെ സ്നേഹിച്ചു ബഹുമാനിച്ചു മുന്നോട്ടു പോകാം. “എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് ” എന്ന് മഹാനായ പിഡിമാരി വെങ്കട സുബ്ബറാവു 1962 ൽ രാജ്യത്തിൻറെ സത്യപ്രതിജ്ഞയിൽ എഴുതുന്നതിനു മുൻപ് തന്നെ ദൈവം സഭയെ പഠിപ്പിച്ച കാര്യമാണത്.
നാം നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്നു. ഈ രാജ്യത്തെ പൗരന്മാരായിരിക്കുന്നതിൽ നമുക്കഭിമാനമുണ്ട്. കേരളത്തിൽ ജനിക്കുവാനും ജീവിക്കുവാനും കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണ്. (എന്തെല്ലാം കുറ്റങ്ങൾ പറയുവാനുണ്ടെങ്കിലും കേരളം എത്ര നല്ലതാണെന്നു വടക്കേ ഇന്ത്യയിൽ ജീവിക്കുന്ന എന്നെപോലുള്ളവർക്കു മനസ്സിലാക്കുവാൻ കഴിയും.)
എന്നാലും രാഷ്ട്രീയക്കാർ തറയ്ക്കുന്ന കുറ്റികളിൽ ബന്ധിതരായിപ്പോകാതെ സൂക്ഷിക്കേണ്ടതാവശ്യമാണ്.
