ആറാം സങ്കീർത്തനം ഒരു വിലാപഗീതമാണ്. മാനസികവും ശാരീരികവുമായ കഷ്ടതയുടെ നടുവിൽ സങ്കീർത്തനക്കാരൻ വിലപിക്കുന്നു. ഇത് ഒരു അനുതാപ പ്രാർത്ഥനയാണ്. പാപത്തെയും പരാജയത്തെയും ഓർത്ത് പശ്ചാത്താപത്തോടെ ദൈവസന്നിധിയിൽ അടുത്തു വരുന്നു.
അനുതാപ സങ്കീർത്തനങ്ങളിൽ ആദ്യത്തേതാണ് ആറാം സങ്കീർത്തനം. ഏഴ് അനുതാപ ഗീതങ്ങളാണ് സങ്കീർത്തന പുസ്തകത്തിൽ ഉള്ളത് (6,32, 38, 51, 102, 130, 143). ഇത് അഷ്ടമരാഗത്തിൽ (sheminith) എഴുതി എന്ന് ശീർഷകത്തിൽ കാണാം. ഈ പദത്തിനർഥം അവ്യക്തമാണെങ്കിലും എട്ട് തന്ത്രികളുള്ള സംഗീത ഉപകരണവുമായി ബന്ധപ്പെട്ടതായിരിക്കാം. പന്ത്രണ്ടാം സങ്കീർത്തനവും അഷ്ടമരാഗത്തിൽ രചിച്ചതാണ്. 1ദിനവൃത്താന്തം 15:21 ൽ ശെമീനീത്ത് രാഗത്തിൽ കിന്നരം വായിക്കുവാൻ ആലയത്തിൽ നിയമിക്കാപ്പട്ടവരെപ്പറ്റി വായിക്കുന്നു. എട്ടാമത്തേത് എന്നാണ് ശെമീനീത്ത് എന്ന എബ്രായ പദത്തിന്റെ അർഥം. യഹൂദ റബ്ബിമാർ എട്ടാമത്തെ തന്ത്രി മിശിഹായെ സൂചിപ്പിക്കുന്നു എന്ന് പഠിപ്പിച്ചു. അത് വീണ്ടെടുപ്പിനെ സൂചിപ്പിക്കുന്നതാണ്. മിശിഹായിലൂടെയാണ് പാപമോചനവും വീണ്ടെടുപ്പും ലഭിക്കുക. യേശുവാണ് മിശിഹായും വീണ്ടെടുപ്പുകാരനും. എട്ടാമത്തെ തന്ത്രി നമുക്ക് പാപത്തിന്മേൽ വിജയം നൽകുന്നു. അനുതാപ ഗീതം പാടുമ്പോൾ എട്ടു സ്വരങ്ങളുടെ തന്ത്രി അഥവാ കിന്നരം ഉപയോഗിക്കുന്നതിനെയാണ് അഷ്ടമരാഗം സൂചിപ്പിക്കുന്നത് എന്നു കരുതാം.
ഇത് ദാവീദിന്റെ ഒരു സങ്കീർത്തനമാണ്. ഇതിന്റെ ചരിത്രപശ്ചാത്തലം വ്യക്തമല്ലെങ്കിലും കഷ്ടതയിലായിരിക്കുന്ന ഒരുവന്റെ വിലാപമാണിതെന്നു കാണാം. ദൈവകോപത്തെ എഴുത്തുകാരൻ ഭയപ്പെടുന്നു. അസ്ഥികൾ ഭ്രമിച്ചിരിക്കുന്നു , പ്രാണൻ അത്യന്തം ഭ്രമിച്ചിരിക്കുന്നു എന്നീ പ്രയാഗങ്ങൾ കഠിനമായ രോഗപീഡയെയും മാനസികത്തകർച്ചയെയും സൂചിപ്പിക്കുന്നു. പാപത്തിന്റെയോ ദൈവഹിതം വിട്ടു മാറിപ്പോയതിന്റെയോ സാഹചര്യത്തിൽ ഉണ്ടായ രോഗവും മാനസിക പ്രതിസന്ധിയുമാണ് ഇതിന്റെ പശ്ചാത്തലം.
ഈ സങ്കീർത്തനത്തെ മൂന്നു ഭാഗമായി തിരിച്ച് ധ്യാനിക്കാവുന്നതാണ്.
- സൗഖ്യത്തിനും വിടുതലിനും ഉള്ള അപേക്ഷ (6:1-5)
ദൈവം കോപത്താൽ ശിക്ഷിക്കരുതേ എന്ന് ദാവീദ് അപേക്ഷിക്കുന്നു. ദൈവകോപം ഉണ്ടാകത്തക്കവിധം ലംഘനം ഉണ്ടായിരിക്കുന്നു. പാപത്തിനു ശിക്ഷയുണ്ട്. ദൈവകോപം പാപത്തിന്റെ ശിക്ഷയിലേക്കു നയിക്കും എന്ന് ദാവീദിനറിയാം.
തളർന്നിരിക്കുന്ന അവസ്ഥയാണ് ദാവീദിന്. ശക്തിയും ആത്മവിശ്വാസവും ചേർന്നു പോയിരിക്കുന്നു. പാപം ചെയ്യുന്നവർക്ക് ദൈവസന്നിധിയിൽ ധൈര്യത്തോടെ പ്രവേശിക്കുവാൻ കഴിയില്ല. പാപം ദൈവത്തിൽ നിന്ന് ഒരുവനെ അകറ്റിനിർത്തും. എന്നാൽ ദൈവസാന്നിധ്യം ഒരുവനെ പാപത്തിൽ നിന്ന് അകറ്റിനിർത്തും.
പാപം രോഗത്തിലേക്കു നയിക്കാൻ സാധ്യതയുണ്ട്. എല്ലാ രോഗങ്ങളും പാപത്തിന്റെ ഫലമല്ല. പ്രകൃതി നിയമങ്ങളുടെ ലംഘനം, പൈശാചിക ബന്ധനം എന്നിവ മൂലവും രോഗങ്ങൾ വരാം. എന്നാൽ സങ്കീർത്തനക്കാരാന്റെ അസ്ഥികൾ ഭ്രമിച്ചിരിക്കുന്നത് പാപം മൂലമാണ്. അത് പ്രാണനെയും ബാധിച്ചിരിക്കുന്നു. പാപം ശാരീരികമായ തളർച്ചയും ആന്തരികമായ തകർച്ചയും വരുത്തും. അതുകൊണ്ട് വിടുതലിനുവേണ്ടി അതാപത്തോടെ ദൈവത്തോട് അപേക്ഷിക്കയാണ്. മാനസികവും ശാരീരികവുമായ തളർച്ചയിൽ ദൈവത്തെ വിമർശിക്കാതെ ദൈവ കരുണയ്ക്കായി ദാവീദ് പ്രാർത്ഥിക്കുന്നു.
- ഭക്തന്റെ കഷ്ടതയുടെ അവസ്ഥ ( 6:6-7)
രോഗബാധിതനും മനസ്സമാധാനം നഷ്ടപ്പെട്ടവനുമായിത്തീർന്നു ദാവീദ്. ഞരക്കത്തിന്റെയും കണ്ണുനീരിന്റെയും അനുഭവം. ഒരു സമയത്ത് ആരാധനയും ആഘോഷവും ഉണ്ടായിരുന്നു. ഇപ്പോൾ ദൈവത്തിൽ സന്തോഷിക്കുവാൻ കഴിയുന്നില്ല. ദുഃഖം നിമിത്തം കണ്ണ് കുഴിഞ്ഞിരിക്കുന്നു. മനസ്സിലെ വേദനയും സങ്കടവും ശരീരത്തിലും പ്രകടമാണ്. ഞരക്കം കൊണ്ട് തകർന്നിരിക്കുന്ന അവസ്ഥ. രാത്രി മുഴുവനും കണ്ണുനീർ കൊണ്ട് കിടക്കയെ ഒഴുക്കുന്നു. അതു കൂടാതെ വൈരികൾ നിമിത്തം ക്ഷീണിതനും ആയിരിക്കുന്നു.
വിശ്വാസ ജീവിതത്തിന്റെ ഒരു കൂരിരുളിലാണ് ഇപ്പോൾ ദാവീദ്.
രോഗങ്ങളും കടഭാരങ്ങളും ശത്രുക്കളുടെ വാക്കുകളും നമ്മെ തളർത്തിയെന്നുവരും. സമാധാനത്തോടെ ഉറങ്ങാൻ പറ്റാത്ത അവസ്ഥ ഉണ്ടായേക്കാം. ഈ ദുരിതപൂർണമായ അവസ്ഥയിൽ നമ്മുടെ പ്രതികരണം എന്തായിരിക്കും? ദൈവം കൈവിട്ടു എന്ന ചിന്തയാണോ? ഇനി രക്ഷയില്ല, തകർന്നുപോകും എന്ന ചിന്തയാണോ? എന്നാൽ കഷ്ടതയുടെ നടുവിൽ ദാവീദ് അനുതാപത്തോടെ സർവശക്തനും ദയാലുവുമായ ദൈവത്തിൽ ആശ്രയിക്കുന്നു. ദൈവം തന്നെ വിടുവിക്കുവാനും ശക്തീകരിക്കുവാനും കഴിയുന്നവനാണെന്ന് ദാവീദിന് ബോധ്യമുണ്ട്.
- ദൈവം പ്രാർത്ഥന കേൾക്കുന്നു എന്ന ആത്മവിശ്വാസം (6:8-10 )
ശത്രുക്കളുടെ പരിഹാസത്തിനും പാപബോധത്തിന്റെ നിലവിളിക്കും രോഗത്തിന്റെ കഷ്ടതയ്ക്കും മുമ്പിൽ അനുതാപത്തോടെ അഭയയാചന കഴിച്ച ഭക്തൻ അവസാനം ദൈവസന്നിധിയിൽ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചതായി വിശ്വാസത്തിന്റെ പ്രഖ്യാപനം നടത്തുന്നു. യഹോവ എന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു എന്ന് ദാവീദു പറയുന്നു. പ്രാർത്ഥന ദൈവം കേട്ടു എന്ന് അവന് ഉറപ്പായി. അതിനു പ്രകടമായ മാറ്റങ്ങൾ ഉണ്ടായി. കാര്യങ്ങൾ വ്യത്യാസപ്പെട്ടു. ശത്രുക്കൾ ലജ്ജിച്ചു പോകും വിധം അവസ്ഥകൾക്കു മാറ്റം വന്നു. പരിഭ്രമവും കണ്ണുനീരും മാറി. സൗഖ്യം ലഭിച്ചു.
നമ്മുടെ ദൈവം തന്നോട് അപേക്ഷിക്കുന്നവരെ രക്ഷിക്കുന്നു. വിടുതലും സൗഖ്യവും അവിടുത്ത സന്നിധിയിലുണ്ട്.
നമ്മുടെ രക്ഷയ്ക്കും സൗഖ്യത്തിനും വേണ്ടി ക്രൂശിൽ പരമ യാഗമായിത്തീർന്ന മിശിഹാ തമ്പുരാൻ നമ്മുടെ രക്ഷകനും വീണ്ടെടുപ്പുകാരനുമാണ്. കർത്താവിന്റെ സൗഖ്യവും വിടുതലും അനുഭവിച്ച് ഒരു സ്തോത്ര ഗീതം അഷ്ടമരാഗത്തിൽ നമുക്കും പാടാം.
