സങ്കീർത്തനം 25 ഒരു അക്ഷരമാലക്രമത്തിലുള്ളതാണ്. ഈ ശൈലിയിൽ എഴുതപ്പെട്ട ഏഴു സങ്കീർത്തനങ്ങളുണ്ട് (25,34,37,111,112,119,145 ). പ്രാർത്ഥനയും ധ്യാനവും അടങ്ങുന്ന ഈ സങ്കീർത്തനം ഒരു അനുതാപ ഗീതമാണ്. ഓരോ വാക്യവും എബ്രായ അക്ഷരമാലയിലെ വ്യത്യസ്ത അക്ഷരങ്ങളിൽ ആരംഭിക്കുന്നു. ഇക്കാരണത്താൽ, ഇതിലെ ചിന്ത സുഗമമല്ല. ദൈവത്തിലുള്ള ആശ്രയം, ദിവ്യ മാർഗനിർദേശത്തിനായുള്ള അപേക്ഷ, ക്ഷമയ്ക്കുള്ള പ്രാർത്ഥന എന്നിവയാണ് ഇതിന്റെ പ്രമേയങ്ങൾ.
സംരക്ഷണം, മാർഗനിർദേശം, ക്ഷമ എന്നിവയ്ക്കുള്ള പ്രാർത്ഥന (25:1-7)
ദൈവത്തിലുള്ള ആശ്രയം സംബന്ധിച്ച കവിയുടെ പ്രസ്താവനയോടെയാണ് സങ്കീർത്തനം ആരംഭിക്കുന്നത് (വാക്യങ്ങൾ 1-2). ശത്രുക്കളുടെ സാന്നിധ്യത്തിൽ താൻ “ലജ്ജിച്ചു പോകരുത്” എന്ന് അദ്ദേഹം ആവർത്തിച്ച് ആവശ്യപ്പെടുന്നു. പ്രതിസന്ധിയുടെ നടുവിൽ സങ്കീർത്തനക്കാരൻ ദൈവത്തിങ്കലേക്കു തിരിയുന്നു.
കർത്താവിന്റെ മാർഗനിർദേശത്തിനും നടത്തിപ്പിനും വേണ്ടി സങ്കീർത്തനക്കാരൻ പ്രാർത്ഥിച്ചു (വാക്യങ്ങൾ 4-5 ). “ യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ” (വാക്യം 4). ദൈവത്തിന്റെ സത്യത്തിൽ നടക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. നമുക്കും പ്രതിസന്ധികളിൽ ആവശ്യം കർത്താവിന്റെ ഉപദേശവും നടത്തിപ്പുമാണ്.
ദൈവം തന്റെ കരുണ ഓർക്കണമെന്നും പാപങ്ങൾ ഓർക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു (വാക്യങ്ങൾ 6-7). അവന്റെ തെറ്റിന് രണ്ട് വാക്കുകൾ ഉപയോഗിക്കുന്നു: ഒന്നാമത് “ബാല്യത്തിലെ പാപങ്ങൾ”, ഇത് ധാർമ്മിക പരാജയങ്ങളാണ്. രണ്ടാമത് “ലംഘനങ്ങൾ”. ഇവ മനഃപൂർവമായ മത്സര പ്രവൃത്തികളാണ്. സങ്കീർത്തനക്കാരൻ പാപത്തെ നിസ്സാരമായി കണക്കാക്കുന്നില്ല.പാപത്തിന്റെ ഗൗരവം മനസ്സിലാക്കി അവ ഏറ്റുപറയുകയും അനുതപിക്കുകയും ചെയ്യുന്നു. നാമും നമ്മുടെ പാപങ്ങൾ കർത്താവിനോട് ഏറ്റുപറഞ്ഞ് ശുദ്ധീകരണം പ്രാപിക്കേണ്ടതാണ്.
ദൈവത്തിന്റെ നന്മ, നീതി, വിശ്വസ്തത (25:8-15)
ദൈവം നേരുള്ളവനും പാപികളെ ശരിയായ രീതിയിൽ ജീവിക്കാൻ പഠിപ്പിക്കുന്നവനുമാണ് (വാക്യം 8). അവന്റെ അചഞ്ചലമായ സ്നേഹം അവൻ തിരഞ്ഞെടുത്തവരുമായുള്ള ഉടമ്പടി പാലിക്കാൻ കാരണമാകുന്നു (വാക്യം 9-10). ദൈവം നീതിയോടെ പ്രവർത്തിക്കുന്നു. സങ്കീർത്തനക്കാരൻ തന്റെ പ്രാർത്ഥന വീണ്ടും പുതുക്കി (വാക്യം 11). “യഹോവയുടെ സഖിത്വം” ആസ്വദിക്കാൻ അവൻ ആഗ്രഹിച്ചു (വാക്യം 12-15).
യഹോവാഭക്തിയിൽ ജീവിക്കുന്നവരുടെ സന്തതി ദേശത്തെ അവകാശമാക്കും (വാക്യം 13) എന്നത് തലമുറകൾക്കുള്ള അനുഗ്രത്തിന്റെ വാഗ്ദത്തമാണ്.
വിടുതലിനായുള്ള പ്രാർത്ഥനകൾ (25:16-21)
തന്റെ ഏകാന്തതയിൽ, സങ്കീർത്തനക്കാരൻ ദിവ്യകൃപയ്ക്കായി അപേക്ഷിച്ചു (വാക്യം 15-16). ക്ഷമിക്കുക എന്ന പദത്തിന്റെ അർത്ഥം ഒരു ഭാരം ഉയർത്തുക എന്നാണ് – കുറ്റബോധത്തിന്റെയും ക്ഷമയുടെയും ഉചിതമായ വിവരണം.
വാക്യം 21 ശ്രദ്ധിക്കുക, “നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ.” ഇത് സ്വയനീതിയുടെ ഒരു പ്രകടനമല്ല. മറിച്ച്, ദൈവവുമായി ശരിയായ ബന്ധത്തിലുള്ള ഒരാളുടെ സ്വഭാവസവിശേഷതകളാണിവ.
അവസാന വാക്യം രാഷ്ട്രത്തിനായുള്ള പ്രാർത്ഥനയാണ്. സങ്കീർത്തനത്തിന്റെ പ്രധാന ഭാഗമായ വ്യക്തിപരമായ പ്രാർത്ഥനയോട് ഇത് ചേർത്തിരിക്കുന്നു. പൊതു ആരാധനയിൽ ഇതിനെ കൂടുതൽ ഉപയോഗപ്രദമാക്കി. ദൈവത്തിൽ ആശ്രയിക്കുക എന്നതാണ് 25-ാം സങ്കീർത്തനത്തിന്റെ പ്രധാന ഊന്നൽ.
