അപ്പോസ്തല പ്രവർത്തികൾ മൂന്നാം അധ്യായത്തിൽ നാം മൂന്ന് മനുഷ്യരെ കാണുന്നു. പത്രോസ് യോഹന്നാൻ ഒരു മുടന്തനായ മനുഷ്യൻ.
മുടന്തൻ മറ്റുള്ളവരിൽ നിന്ന് എന്തെങ്കിലും ലഭിക്കുമെന്നുള്ള പ്രതീക്ഷയോടുകൂടെ ചോദ്യ ഭാവത്തിൽ ഭിക്ഷ യാചിച്ചു കൊണ്ട് ആലയത്തിൽ വന്നിരുന്നു. പത്രോസും യോഹന്നാനും എന്തെങ്കിലും കിട്ടണം എന്നുള്ള പ്രതീക്ഷയോടെ കൂടെയല്ല, മറിച്ച് മറ്റുള്ളവർക്ക് കൈമാറുവാനുള്ള ചിലതുമായിട്ട് ആത്മനിറവോടും അഭിഷേകത്തോടും കൂടെ ആലയത്തിൽ വന്നു.
നാം ഈ മുടന്തനെ പോലെ ആലയത്തിൽ വരുവാനായി വിളിക്കപ്പെട്ടവർ അല്ല. എന്നെ ആരെങ്കിലും സഹായിക്കണം, എനിക്ക് വേണ്ടി ആരെങ്കിലും പ്രാർത്ഥിക്കണം, ആരെങ്കിലും കൈവച്ച് എന്നെ ഒന്ന് അനുഗ്രഹിക്കണം, എനിക്ക് ഇന്ന് എന്തെങ്കിലും പ്രാപിക്കണം- ഈ ചിന്ത മാത്രമായിട്ട് ആലയത്തിൽ വരേണ്ടവരല്ല ദൈവജനം.
പത്രോസിനെയും യോഹന്നാനെയും പോലെ ആകുവാൻ ആയിട്ടാണ് ക്രിസ്തുവിൽ നാം വിളിക്കപ്പെട്ടത്. ദൈവത്തിൽ നിന്ന് പ്രാപിച്ച എന്തെങ്കിലും കൈമുതലായി കൈവശം വച്ചുകൊണ്ട്, ഒരു കവിഞ്ഞൊഴുകുന്ന ആത്മ നിറവിന്റെയും അഭിഷേകത്തിന്റെയും ശക്തിയോടുകൂടെ, മറ്റുള്ളവരുടെ കൈപിടിച്ച് എഴുന്നേൽപ്പിക്കാൻ പ്രാപ്തിയുള്ളവരായിട്ടു വേണം നാം പുറത്തിറങ്ങുവാൻ.
ഒഴിഞ്ഞ പാത്രങ്ങളായി ദൈവാലയത്തിൽ വരാതെ, അനുഗ്രഹത്തിന്റെയും അഭിഷേകത്തിന്റെയും നിറഞ്ഞ പാത്രങ്ങൾ ആയിട്ട് നാം പോയാൽ നമ്മിലൂടെ സൗഖ്യവും വിടുതലും അനുഗ്രഹവും നന്മകളും ഉയർച്ചകളും ദൈവശക്തിയും മറ്റുള്ളവർ പ്രാപിക്കും.
ബലഹീന മനുഷ്യന്റെ ഒരു ചിത്രമാണ് മുടന്തനിൽ നമുക്ക് കാണുവാൻ കഴിയുന്നത്. അയാളെ ആരെങ്കിലും ചുമന്നു കൊണ്ടുവന്നു. അയാൾ മാനസികമായിട്ട് തകർക്കപ്പെട്ടവനാണ്. അയാൾ ഭിക്ഷ യാചിച്ചുകൊണ്ട് ജീവിക്കുന്നവനാണ്. എന്തെങ്കിലും തുച്ഛമായത് ആരെങ്കിലും എനിക്ക് തരണം എന്നുള്ളതായ ഒരു യാചന സ്വഭാവമാണ് അയാൾക്കുള്ളത്.
ദൈവമുഖത്തേക്ക് നോക്കേണ്ടതിനു പകരം
അയാൾ മനുഷ്യരുടെ മുഖത്തേക്ക് ആണ് നോക്കുന്നത്.
അനേക വിശ്വാസികൾ എങ്ങനെയാണ് അവർ ഓരോ ആഴ്ചയിലും സഭയിൽ വരുന്നതിന്റെ പിന്നിൽ അവർക്ക് ലക്ഷങ്ങൾ ഉണ്ട് ആരെങ്കിലും എന്നെ ഒന്ന് അനുഗ്രഹിക്കണം എനിക്ക് ഒരു മാറ്റം വേണം ആരെങ്കിലും ആ മാറ്റം എന്നിൽ വരുത്തണം എനിക്ക് വേണ്ടി ആരെങ്കിലും ഒന്ന് പ്രാർത്ഥിക്കണം.
പക്ഷേ പ്രവേശന കവാടത്തിൽ ഇരിക്കുന്ന മുടന്തനെപ്പോലെ ആയിരിക്കുവാൻ ആയിട്ടല്ല ദൈവം നമ്മെ വിളിച്ചത്. എവിടെയായിരുന്നുവോ ആ അവസ്ഥയിൽ തന്നെ തുടരുവാൻ ആയിട്ടല്ല നാം സുവിശേഷം കേട്ടത്. നമ്മെ പരിശുദ്ധാത്മാവ് രക്ഷിച്ചത് നാം നമ്മുടെ ആത്മീയ മുടന്തിൽ തന്നെ തുടരുവാൻ വേണ്ടിയിട്ടല്ല. പരിശുദ്ധാത്മാവ് നമ്മെ രക്ഷിച്ചത് നാം നമ്മുടെ ആത്മീയ മുടന്തിൽ തന്നെ തുടരുവാൻ വേണ്ടിയിട്ടല്ല. അഭിഷേകം നമ്മെ കൈപിടിച്ചുയർത്തുകയും, സഹായം ചോദിക്കുന്നവരായിട്ടല്ല മറിച്ച് സഹായം ആവശ്യമായവരെ സഹായിക്കുവാൻ നമ്മെ ശക്തരാക്കുന്നതാണ് ദൈവത്തിന്റെ അഭിഷേകം.
പത്രോസിലും യോഹന്നാനിലും ആത്മനിറവിന്റെ ശുശ്രൂഷയെ ആണ് നമുക്ക് കാണുവാൻ കഴിയുന്നത്.
മുടന്തനെ പോലെയല്ല അവർ ദേവാലയത്തിലേക്ക് പോയത്. അവർ ഒഴിഞ്ഞ കൈകളോട് കൂടിയല്ല ദേവാലയത്തിൽ പോയത്. അവരുടെ കയ്യിൽ സ്വർണത്തേക്കാളും വെള്ളി യെക്കാളും വിലപ്പെട്ടതും വലതുമായ ഒന്നുണ്ടായിരുന്നു. ഒരു പേരുമായിട്ടാണ് അവർ പോയത്. ആത്മാവിന്റെ അഭിഷേകവും ആയിട്ടാണ് അവർ പോയത്. വിശ്വാസം കൈമുതൽ ആക്കിക്കൊണ്ടാണ് അവർ പോയത്.
മുടന്തന് ഒരു ആഗ്രഹമുണ്ടായിരുന്നു. മറ്റുള്ളവർ എനിക്ക് എന്തെങ്കിലും തരണം. പക്ഷേ അവന്റെ ആവശ്യം അതായിരുന്നില്ല. എഴുന്നേറ്റ് നടക്കുവാനുള്ള പ്രാപ്തിയായിരുന്നു അവന്റെ ആവശ്യം. പത്രോസ് അവൻ ആഗ്രഹിച്ചത് അവന് കൊടുത്തില്ല. മറിച്ച് അവന് എന്ത് ആവശ്യമായിരുന്നുവോ അത് പത്രോസ് അവന് കൊടുക്കുന്നു.
മതഭക്തിയോടുകൂടെ ആലയത്തിൽ പോകുന്നവരും അഭിഷേകത്തോടെ ആലയത്തിൽ പോകുന്നവരും തമ്മിലുള്ള വ്യത്യാസം ഇതാണ്. മതഭക്തിയോടുകൂടെ ആലയത്തിൽ പോകുന്നവർ എന്തെങ്കിലും എനിക്ക് കിട്ടണം എന്നുള്ള ആഗ്രഹം മനസ്സിൽ പേറിക്കൊണ്ട് പോകുന്നു. അഭിഷേകത്തോടെ ആലയത്തിൽ പോകുന്നവർ എനിക്ക് എന്ത് കിട്ടും എന്നുള്ളതല്ല മറിച്ച് എന്നിൽ നിന്ന് മറ്റുള്ളവർക്ക് എന്ത് കിട്ടും അല്ലെങ്കിൽ മറ്റുള്ളവർക്ക് എനിക്ക് എന്തു കൊടുക്കുവാൻ കഴിയും എന്നുള്ള ചിന്തയോടെ കൂടെ അവർ പോകുന്നു.
എനിക്കുള്ളത് ഞാൻ നിനക്ക് തരുന്നു.
എന്താണ് നമ്മുടെ പക്കൽ ഉള്ളത് എന്നതാണ് പ്രസക്തമായ ചോദ്യം. നമ്മുടെ കയ്യിൽ ഇല്ലാത്തത് മറ്റുള്ളവർക്ക് കൊടുക്കുവാൻ നമുക്ക് കഴിയില്ല. നമ്മുടെ ഹൃദയം തണുത്തതാണെങ്കിൽ മറ്റുള്ളവരുടെ ഹൃദയത്തെ കത്തിക്കുവാൻ നമുക്ക് കഴിയില്ല. നമ്മുടെ ഹൃദയം ആത്മനിറവില്ലാത്തതാണെങ്കിൽ മറ്റുള്ളവരുടെ ഹൃദയത്തിൽ ആത്മനിറവ് കൊണ്ടുവരുവാൻ നമുക്ക് കഴിയില്ല.
എന്താണ് നമ്മുടെ പക്കൽ ഉണ്ടായിരിക്കേണ്ടത്? യേശുവിന്റെ ഒരു വെളിപ്പാട്. പെന്തക്കോസ്തിന്റെ ഒരു അനുഭവം. പരിശുദ്ധാത്മാവ് നൽകുന്ന ധൈര്യം. യേശുവിന്റെ നാമത്തിലുള്ള അധികാരം. പ്രവർത്തിക്കുവാനുള്ള വിശ്വാസം. ആവശ്യങ്ങളിൽ ആയിരിക്കുന്നവരോടുള്ള മനസ്സലിവ്.
ആത്മീയ ശുശ്രൂഷ നമ്മിലുള്ള കഴിവുകളുടെ പ്രകടനമല്ല, മറിച്ച് ഉള്ളിൽ ഉള്ള പരിശുദ്ധാത്മാവിന്റെ കവിഞ്ഞൊഴുക്കാണ്. വിശ്വാസികൾ പരിശുദ്ധാത്മ നിറവും അഭിഷേകവും ഉള്ളവരാകുമ്പോൾ ലോകത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നു. വിശ്വാസികൾ പരിശുദ്ധാത്മാവ് ഇല്ലാത്തവരാകുമ്പോൾ ലോകം അതുപോലെതന്നെ തുടരുന്നു.
യേശുവിന്റെ നാമത്തിലുള്ള ശക്തി.
പത്രോസ് അവന്റെ വാക്ചാതുര്യത്തിലോ, യോഗ്യതകളിലോ, പാരമ്പര്യത്തിലോ, ഏതെങ്കിലും തരത്തിലുള്ള മറ്റു കാര്യങ്ങളിലോ അല്ല ആശ്രയിച്ചത്.
അവന്റെ ആശ്രയം യേശുവിന്റെ നാമത്തിൽ മാത്രമായിരുന്നു. യേശുവിന്റെ നാമം ഇന്നും മതിയായതാണ്. സൗഖ്യമാക്കുവാനും, പുനഃസ്ഥാപിക്കുവാനും, വിടുവിക്കുവാനും, താണവരെ ഉയർത്തുവാനും യേശുവിന്റെ നാമം ഇന്നും പര്യാപ്തമാണ്.
പണവും പ്രതാപവും അധികാരവും നമ്മുടെ പക്കൽ ഉണ്ടായിരിക്കില്ല. സ്വർണവും വെള്ളിയും നമുക്കുണ്ടാവില്ല. പക്ഷേ യേശുവിന്റെ നാമം ഉണ്ടെങ്കിൽ ഏത് തരത്തിലുമുള്ള പ്രശ്നങ്ങളുടെ പരിഹാരത്തിന് അത് ധാരാളമാണ്. ഭൂമിയിലെ തകർച്ചകൾക്ക് സ്വർഗം നൽകുന്ന പരിഹാരമാണ് ആ നാമം.
ചിലരെ പിടിച്ചഴുനേൽപ്പിക്കുക. അഭിഷേകം നമ്മെ കാഴ്ചക്കാരായിട്ടല്ല മറിച്ച് പ്രവർത്തിക്കുന്നവർ ആക്കി മാറ്റും.
പത്രോസ് സംസാരിക്കുക മാത്രമല്ല ചെയ്തത് അവൻ മുടന്തന്റെ അടുത്ത് എത്തി. പത്രോസ് പ്രാർത്ഥിക്കുക മാത്രമല്ല ചെയ്തത് അവൻ മുടന്തന്റെ കൈപിടിച്ച് എഴുന്നേൽപ്പിച്ചു. പത്രോസ് പ്രഖ്യാപിക്കുക മാത്രമല്ല ചെയ്തത് മറിച്ച് അവൻ വിശ്വാസത്തിന്റെ പ്രവർത്തിയെ ചെയ്തു.
ആത്മീയ ശുശ്രൂഷയിൽ നാം മുന്നോട്ട് കാലുകൾ എടുത്തുവയ്ക്കണം. റിസ്ക് എടുക്കുന്നവർ ആയിരിക്കണം. ദൈവത്തിന്റെ ആത്മാവ് പ്രേരിപ്പിക്കുമ്പോൾ ആ കാര്യങ്ങൾ ഉടൻ ചെയ്യുന്നവരായിരിക്കണം. നാം സ്നേഹവും കാരുണ്യവും ഉള്ളവരായിരിക്കണം. ധൈര്യത്തോടെ പ്രവർത്തിക്കുന്നവർ ആയിരിക്കണം. കാഴ്ചക്കാരെ അല്ല മറിച്ച് പ്രവർത്തിക്കുന്നവരെയാണ് പരിശുദ്ധാത്മാവ് അഭിഷേകം ചെയ്യുന്നത്.
ഫലം? വിടുതലും അതിന്റെ സാക്ഷ്യവും.
അവൻ കുതിച്ചെഴുന്നേറ്റു. നടന്നു തുള്ളിയും ദൈവത്തെ പുകഴ്ത്തിയും കൊണ്ട് ദൈവാലയത്തിൽ കടന്നു. അഭിഷേകം ഉള്ള ഒരു വിശ്വാസിയോട് കൂടെ ചിലവഴിച്ച ഒരു നിമിഷം ഒരു മനുഷ്യന്റെ ജീവിതത്തെ സമൂലമായി മാറ്റിമറിക്കുന്നു. മുടന്തനു വേണ്ടി യേശു പത്രോസത്തിലൂടെ ചെയ്ത അതേ കാര്യം ഇന്ന് മറ്റുള്ളവർക്ക് വേണ്ടി യേശു നിങ്ങളിലൂടെ ചെയ്യുവാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഭവനത്തിൽ, നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാനത്ത്, നിങ്ങളുടെ സമൂഹത്തിൽ, നിങ്ങളുടെ സഭയിൽ, നിങ്ങൾ പാർക്കുന്ന ഇടങ്ങളിൽ നിങ്ങളിലൂടെ ഒരു ദൈവശക്തിയും അഭിഷേകവും ദൈവം മറ്റുള്ളവരിലേക്ക് പ്രവഹിക്കുവാൻ ആഗ്രഹിക്കുന്നുണ്ട്.
മുടന്തനെപ്പോലെ ഇന്നും ഒരു വിടുതൽ ആവശ്യമായ അനേകം മനുഷ്യരുണ്ട്. യേശുവിന്റെ നാമവും ദൈവശക്തിയും പേറി നടക്കുന്ന ചിലരെ അവർക്ക് ആവശ്യമുണ്ട്.
ഒഴിഞ്ഞ കൈകളോടുകൂടെ ദൈവാലയത്തിലേക്ക് പോകാതിരിക്കുക. പത്രോസും യോഹന്നാനും പോയതുപോലെ നാവിൽ യേശുവിന്റെ നാമവുമായി, ഹൃദയത്തിൽ പരിശുദ്ധാത്മാവിന്റെ അഭിഷേകവും ആയി, അന്തരാത്മാവിൽ വിശ്വാസത്തോടുകൂടി, മനസ്സിൽ കാരുണ്യവുമായി, വാക്കുകളിൽ അധികാരവുമായി, ആരാധനയിൽ പ്രതീക്ഷകളുമായി കടന്നുപോകുക.
ഭിക്ഷ യാചിച്ചുകൊണ്ട് ആലയത്തിന്റെ കവാടത്തിൽ കഴിയുവാനായി വിളിക്കപ്പെട്ടവരല്ല നാം. എഴുന്നേൽക്കുവാൻ കഴിയാത്ത മറ്റു ചിലരെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ഉള്ള അപേക്ഷകത്തോടു കൂടെ അയക്കപ്പെട്ടവരാണ് നാം.
നമുക്ക് പ്രാർത്ഥിക്കാം. ദൈവമേ എന്നെ നിന്റെ ആത്മാവിന്റെ അഭിഷേകത്താൽ നിറയ്ക്കണമേ. മറ്റുള്ളവരുടെ സൗഖ്യത്തിനും വിടുതലിനും നന്മകൾക്കും ഉയർച്ചകൾക്കും ആയിട്ട് എന്നെ ഉപയോഗിക്കണമേ. ഞാൻ മറ്റുള്ളവരുടെ മുൻപിൽ ഒന്നുമില്ലാത്തവനായി പോകുവാൻ ആഗ്രഹിക്കുന്നില്ല. തകർന്നവരെ പണിയുവാൻ, മുറിവേറ്റവരെ ആശ്വസിപ്പിക്കുവാൻ, ബലമില്ലാത്തവർക്ക് ബലം പകരുവാനുള്ള അഭിഷേകം എന്നിൽ പകരണമേ.
വിശ്വാസത്തോടുകൂടി നാം ഇപ്രകാരം പ്രഖ്യാപിക്കുക. ഞാൻ ദൈവത്തിൽ നിന്ന് പ്രാപിച്ച ചിലതുമായിട്ടാണ് നടക്കുന്നത്. ഈ തലമുറയ്ക്ക് ആവശ്യമായിട്ടുള്ള അഭിഷേകം എന്റെ മേൽ ഉണ്ട്. ഞാൻ ഒന്നുമില്ലാത്തവനായി മുന്നോട്ടുപോകില്ല. ദൈവത്തിൽ നിന്ന് പ്രാപിച്ച ശക്തിയോടും അഭിഷേകത്തോടും കൂടെ ഞാൻ മുന്നോട്ടു പോകും.
