ദൈവത്തിന്റെ വചനം ഒരിക്കലും മാറുകയില്ല. ദൈവത്തിന്റെ വാഗ്ദാനങ്ങൾ സത്യമാണ്. അവിടുത്തെ പദ്ധതികൾ നിത്യമാണ്. സഭയെക്കുറിച്ചുള്ള ദൈവത്തിന്റെ ആഗ്രഹവും ഇന്നും അതേപോലെയാണ്. ക്രിസ്തു ഇന്നും വിശുദ്ധിയിലും സത്യത്തിലും ആത്മാവിന്റെ ശക്തിയിലും ജീവിക്കുന്ന ഒരു ജനത്തെ ആഗ്രഹിക്കുന്നു. എന്നാൽ തിരുവെഴുത്തും ചരിത്രവും ഒരുപോലെ നമ്മെ ഒരു ഭയപ്പെടുത്തുന്ന സത്യം ഓർപ്പിക്കുന്നു — ഒരു സഭയ്ക്കും, ഒരു സമൂഹത്തിനും, ഒരാളിനും ദൈവത്തോടുള്ള വിശ്വസ്തത നഷ്ടപ്പെട്ടാൽ ദൈവസാന്നിധ്യവും അനുഗ്രഹവും നഷ്ടപ്പെടാം.
ഒരിക്കൽ ഉണർവ്വിന്റെയും വിശുദ്ധിയുടെയും സത്യത്തിന്റെയും തീകൊണ്ട് ജ്വലിച്ചിരുന്ന അനേകം സഭകൾ ഇന്ന് ആത്മീയമായി ശൂന്യമായിരിക്കുകയാണ്. അപ്പൊസ്തലന്മാർ പ്രസംഗിച്ചും രക്തസാക്ഷികൾ പ്രാർത്ഥിച്ചും വിശ്വാസികൾ കണ്ണീരോടെ ആരാധിച്ചും നിന്ന സ്ഥലങ്ങൾ ഇന്ന് അവശിഷ്ടങ്ങളോ മ്യൂസിയങ്ങളോ ആത്മീയമായി മരിച്ച സ്ഥാപനങ്ങളോ ആയി മാറിയിരിക്കുന്നു.
എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്?
തിരുവെഴുത്ത് വ്യക്തമായി ഉത്തരം പറയുന്നു: വിശുദ്ധിയെ ഉപേക്ഷിക്കുമ്പോൾ, ദൈവവചനത്തെ നിരസിക്കുമ്പോൾ, പാപവുമായി ഒത്തുതീർപ്പു നടത്തുമ്പോൾ, പരിശുദ്ധാത്മാവിനെക്കാൾ മനുഷ്യബുദ്ധിയെ ആശ്രയിക്കുമ്പോൾ, വിനയം നഷ്ടപ്പെടുമ്പോൾ — ദൈവം നിലവിളക്കിനെ അതിന്റെ സ്ഥാനത്തു നിന്ന് നീക്കിക്കളയുന്നു.
സഭകൾക്കു ദൈവം നൽകിയ മുന്നറിയിപ്പ്
എഫെസൊസിലെ സഭയോടു യേശു ഇങ്ങനെ പറഞ്ഞു:
“നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്കു അതിന്റെ നിലയിൽനിന്നു നീക്കുകയും ചെയ്യും.”
— വെളിപ്പാട് 2:5
എഫെസൊസ് ഒരു സാധാരണ സഭയല്ലായിരുന്നു. പൗലോസ് അപ്പോസ്തോലൻ സ്ഥാപിച്ച സഭ. തിമൊഥെയൊസ് പാസ്റ്റർ ആയിരുന്ന സഭ. ചരിത്രപ്രകാരം അപ്പോസ്തോലനുമായി അടുത്ത ബന്ധമുണ്ടായിരുന്ന സഭ. ശുദ്ധമായ ഉപദേശവും dഐവത്തിനു വേണ്ടി നിലനിന്ന വിശ്വാസികളും അവിടെയുണ്ടായിരുന്നു. എങ്കിലും അവർ ആദ്യസ്നേഹം വിട്ടുകളഞ്ഞുവെന്ന് യേശു പറഞ്ഞു.
ഇന്ന് ആ സഭയുടെ മഹത്വം ഇല്ലാതായി. ഒരിക്കൽ ആത്മീയകേന്ദ്രമായിരുന്ന സ്ഥലം ഇന്ന് അവശിഷ്ടമായി കിടക്കുന്നു. ക്രിസ്തുവിന്റെ മുന്നറിയിപ്പ് യാഥാർത്ഥ്യമായി.
അതുപോലെ ഫിലദെൽഫ്യ സഭയോടു യേശു പറഞ്ഞു:
“ഇതാ ഞാൻ നിന്റെ മുമ്പിൽ ഒരു വാതിൽ തുറന്നുവെച്ചിരിക്കുന്നു; അതു ആർക്കും അടെച്ചുകൂടാ. നിനക്കു അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല.”
— വെളിപ്പാട് 3:8
വിശ്വസ്തത മൂലം ഫിലദെൽഫ്യസഭയ്ക്ക് മഹത്തായ വാഗ്ദാനങ്ങൾ ലഭിച്ചു. എങ്കിലും ചരിത്രത്തിൽ ആ സഭയും പിന്നീട് അപ്രത്യക്ഷമായി. കെട്ടിടങ്ങൾ ഇല്ലാതായി. വിശ്വാസസമൂഹങ്ങൾ ചിതറിപ്പോയി. എന്തുകൊണ്ട്? ദൈവത്തിന്റെ വാഗ്ദാനങ്ങൾ ഭാവിയിലെ അവിശ്വസ്തതയ്ക്ക് അനുമതിപത്രമല്ല. ഓരോ തലമുറയും ദൈവത്തോടു വിശ്വസ്തരായിരിക്കണം.
അവിശ്വസ്തതയെ ദൈവം അംഗീകരിക്കില്ല
തിരുവെഴുത്തിൽ പലവട്ടം ദൈവം അവിശ്വസ്തരായ വ്യക്തികളെയും സമൂഹങ്ങളെയും തള്ളിക്കളഞ്ഞതായി കാണാം.
ശൗൽ — അഭിഷിക്തൻ, എന്നാൽ തള്ളപ്പെട്ടവൻ
Saul ദൈവത്താൽ തിരഞ്ഞെടുത്തും അഭിഷേകം ചെയ്യപ്പെട്ടും ഉള്ള രാജാവായിരുന്നു. ദൈവാത്മാവ് അവന്റെ മേൽ ശക്തിയായി വന്നു (1 ശമൂവേൽ 10:10). എന്നാൽ അഹങ്കാരം, അനുസരണക്കേട്, അസഹിഷ്ണുത, കലഹം എന്നിവ അവനെ നശിപ്പിച്ചു.
ശമൂവേൽ അവനോടു പറഞ്ഞു:
“നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു അവൻ നിന്നെയും രാജസ്ഥാനത്തിൽനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.”
— 1 ശമൂവേൽ 15:23
ഒരു ശുശ്രൂഷ തുടരുന്നുവെന്ന kആവരണം കൊണ്ട് അതിന് ദൈവാനുകൂല്യം ഉണ്ടെന്നില്ല. ആത്മീയമായി ദൈവം വിട്ടുപോയിട്ടും പ്രവർത്തനങ്ങൾ തുടരാം. ശൗലും അങ്ങനെ ഭരണം തുടർന്നു.
ശിംശോൻ — വിശുദ്ധിയില്ലാത്ത ശക്തി
ശിംശോൻ അത്ഭുതശക്തിയുള്ളവനായിരുന്നു. എന്നാൽ അവൻ പാപത്തോടും മോഹത്തോടും വിട്ടുവീഴ്ച ചെയ്തു.
അവന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ വാക്യം:
“യഹോവ തന്നെ വിട്ടുപോയി എന്ന് അവൻ അറിഞ്ഞില്ല.”
— ന്യായാധിപന്മാർ 16:20
ഇന്ന് പല സഭകൾക്കും കെട്ടിടങ്ങളും സംഗീതവും പരിപാടികളും ജനക്കൂട്ടവും ഉണ്ടാകാം. എന്നാൽ ദൈവസാന്നിധ്യം വിട്ടുപോയെന്നു അവർ തിരിച്ചറിയുന്നില്ല.
യിസ്രായേൽ ജനം
ദൈവം യിസ്രായേലിനെ വിശുദ്ധജനമായി തിരഞ്ഞെടുത്തു. എന്നാൽ അവർ വീണ്ടും വീണ്ടും വിഗ്രഹാരാധനയിലേക്കും അനീതിയിലേക്കും അശുദ്ധിയിലേക്കും അഹങ്കാരത്തിലേക്കും തിരിഞ്ഞു.
അവസാനം ന്യായവിധി വന്നു. യെരൂശലേം നശിച്ചു. ദൈവാലയം അഗ്നിക്കിരയായി. ജനങ്ങൾ പ്രവാസത്തിലേക്ക് കൊണ്ടുപോകപ്പെട്ടു.
ദൈവം പ്രവാചകന്മാരിലൂടെ വീണ്ടും വീണ്ടും വിളിച്ചു:
“എന്നിലേക്കു മടങ്ങിവരുവിൻ.”
— സെഖര്യാവ് 1:3
എന്നാൽ മാനസാന്തരം നിരസിക്കപ്പെട്ടപ്പോൾ ന്യായവിധി വന്നു.
സഭകൾ ആത്മീയമായി മരിക്കാം
ഒരു സഭ ഒരു ദിവസം കൊണ്ടല്ല മരിക്കുന്നത്. ആത്മീയപതനം ക്രമേണയാണ് സംഭവിക്കുന്നത്.
ആദ്യം പ്രാർത്ഥന ക്ഷയിക്കുന്നു.
പിന്നീട് വിശുദ്ധി ഐച്ഛികമാകുന്നു.
പിന്നീട് വിട്ടുവീഴ്ച കടന്നു വരുന്നു.
പിന്നീട് ആരാധനയെ വിനോദം മാറ്റിസ്ഥാപിക്കുന്നു.
പിന്നീട് ദൈവഭയം ഇല്ലാതാകുന്നു.
പിന്നീട് ജനങ്ങളെ പ്രസാദിപ്പിക്കാൻ വചനം ലഘൂകരിക്കുന്നു.
അവസാനം പരിശുദ്ധാത്മാവ് ദുഃഖിതനാകുന്നു.
പുറമേ സഭ വിജയകരമായി തോന്നാം. എന്നാൽ ഉള്ളിൽ അത് ശൂന്യമാണ്.
സർദ്ദീസിലെ സഭയോടു യേശു പറഞ്ഞു:
“ജീവനുള്ളവൻ എന്നു നിനക്കു പേർ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു.”
— വെളിപ്പാട് 3:1
ഇതാണ് ഇന്നത്തെ സഭയുടെ ഏറ്റവും വലിയ അപകടങ്ങളിൽ ഒന്ന് — ഉള്ളിൽ വിശുദ്ധിയില്ലാതെ പുറത്തുള്ള പ്രവർത്തനം.
ദൈവം വലിപ്പത്തെക്കാൾ വിശുദ്ധിയെ ആഗ്രഹിക്കുന്നു
വലിയ ജനക്കൂട്ടങ്ങളും ആഡംബരകെട്ടിടങ്ങളും പ്രശസ്തിയും സ്വാധീനവും ദൈവത്തെ ആകർഷിക്കുന്നില്ല. അവിടുന്നു അന്വേഷിക്കുന്നത് വിശുദ്ധിയും വിനയവും അനുസരണവും സത്യവുമാണ്.
ആദ്യസഭയ്ക്ക് ആധുനിക സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. എങ്കിലും അവർ ലോകത്തെ പിടിച്ചു കുലുക്കി, കാരണം ദൈവസാന്നിധ്യം അവരോടുകൂടെ ഉണ്ടായിരുന്നു.
തിരുവെഴുത്ത് പറയുന്നു:
“ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിക്കുവിൻ.”
— 1 പത്രോസ് 1:16
വിശുദ്ധിയില്ലാതെ ഒരു സഭയ്ക്കും ദൈവകൃപയിൽ നിലനിൽക്കാനാവില്ല.
അഹങ്കാരത്തിന്റെ അപകടം
സഭയുടെ ഏറ്റവും വലിയ ശത്രുക്കളിൽ ഒന്ന് അഹങ്കാരമാണ്.
സംഖ്യകളിലും സമ്പ്രദായങ്ങളിലും സമ്പത്തിലും സ്വാധീനത്തിലും സഭകൾ അഹങ്കരിക്കുമ്പോൾ അവർ ദൈവത്തെക്കാൾ മനുഷ്യശക്തിയെ ആശ്രയിക്കാൻ തുടങ്ങുന്നു.
ലവൊദിക്ക്യസഭ തങ്ങൾ സമ്പന്നരും ശക്തരുമാണെന്ന് കരുതി. എന്നാൽ യേശു പറഞ്ഞു:
“നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും ആകുന്നു.”
— വെളിപ്പാട് 3:17
അഹങ്കാരം ആത്മീയദർശനം കുരുടാക്കുന്നു. വിനയം അതിനെ വീണ്ടെടുക്കുന്നു.
വചനത്തിലേക്കുള്ള മടങ്ങിവരവ്
ഇന്നത്തെ സഭ ദൈവവചനത്തിന്റെ അധികാരത്തിലേക്കു മടങ്ങിവരേണ്ടത് അത്യാവശ്യമാണ്. സംസ്കാരത്തിലേക്കല്ല. ജനപ്രീതിയിലേക്കല്ല. ലോകജ്ഞാനത്തിലേക്കല്ല. സഭ വീണ്ടും വചനത്തിലേക്കു മടങ്ങണം.
വിശുദ്ധ വേദപുസ്തകം വീണ്ടും പ്രസംഗത്തിന്റെയും ആരാധനയുടെയും ജീവിതത്തിന്റെയും കേന്ദ്രമാകണം.
പൗലോസ് മുന്നറിയിപ്പ് നൽകി:
“അവർ പത്ഥ്യോപദേശം പൊറുക്കാതെ കർണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും
സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും.”
— 2 തിമൊഥെയോസ് 4:3, 4
പല ഇടങ്ങളിലും ഇത് സംഭവിച്ചു കൊണ്ടിരിക്കുന്നു. മാനസാന്തരത്തെക്കാൾ ആശ്വാസം, സത്യത്തെക്കാൾ വിനോദം, ഉപദേശത്തെക്കാൾ പ്രചോദനം — ഇതാണ് പലരും തേടുന്നത്.
എന്നാൽ ദൈവം ഇന്നും തന്റെ വചനത്തെ ഭയത്തോടെ അനുസരിക്കുന്നവരെ ആദരിക്കുന്നു.
മാനസാന്തരത്തിനും വിനയത്തിനുമായുള്ള ആഹ്വാനം
ദൈവം ഇന്നും വിളിക്കുന്നു:
“എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൌഖ്യം വരുത്തിക്കൊടുക്കും.”
— 2 ദിനവൃത്താന്തം 7:14
സഭ മടങ്ങിവരേണ്ടതുണ്ട്- പ്രാർത്ഥനയിലേക്ക്, വിശുദ്ധിയിലേക്ക്, വിനയത്തിലേക്ക്, ദൈവഭയത്തിലേക്ക്, ശരിയായ ഉപദേശത്തിലേക്ക്, ആത്മാവിന്റെ ദാനങ്ങളിലേക്കും ഫലങ്ങളിലേക്കും, ക്രിസ്തുവിനോടുള്ള ആദ്യസ്നേഹത്തിലേക്ക്, തിരുവെഴുത്തിനോടുള്ള അനുസരണത്തിലേക്ക്.
ഉപസംഹാരം
പുരാതന സഭകളുടെ അവശിഷ്ടങ്ങൾ ഇന്നത്തെ സഭയ്ക്കുള്ള നിശ്ശബ്ദ മുന്നറിയിപ്പുകളാണ്. എഫെസൊസ് nനിലവിളക്കു നഷ്ടപ്പെടുത്തി. സർദ്ദീസ് ജീവിച്ചിരിക്കുന്നു എന്നു പേർ ഉണ്ടായിരുന്നു, എന്നാൽ മരിച്ചവളായിരുന്നു. ലവൊദിക്ക്യ ആത്മീയവുമല്ല, അനാത്മീകവുമല്ല എന്ന അവസ്ഥയിലേക്ക് വീണു. യിസ്രായേൽ ദൈവാലയം നഷ്ടപ്പെടുത്തി. ശൗൽ രാജത്വം നഷ്ടപ്പെടുത്തി. ശിംശോൻ അഭിഷേകം നഷ്ടപ്പെടുത്തി.
ദൈവത്തിന്റെ വചനം മാറിയിട്ടില്ല.
സഭ വിശുദ്ധിയെയും സത്യത്തെയും വിനയത്തെയും അനുസരണത്തെയും ഉപേക്ഷിച്ചാൽ ദൈവം അതിന്റെ സ്വാധീനവും സാക്ഷ്യവും സാന്നിധ്യവും നീക്കിക്കളയും. എന്നാൽ സഭ മാനസാന്തരപ്പെട്ടു ക്രിസ്തുവിലേക്കു മടങ്ങിയാൽ ഇന്നും ഉണർവ് സാധ്യമാണ്.
യേശു ഇന്നും നിലവിളക്കുകൾക്കിടയിൽ നടക്കുന്നു.
വൈകുന്നതിനു മുമ്പ് ഇന്നത്തെ സഭ അവിടുത്തെ ശബ്ദം കേൾക്കട്ടെ.
