രാത്രി പതിനൊന്നു മണിയായി. ട്രെയിൻ വന്നു. മകളോടൊത്തു ഞാൻ ട്രെയിനിൽ കയറി. ഞങ്ങൾക്ക് റെയിൽവേ അനുവദിച്ചു തന്ന ബെർത്തുകൾക്കടുത്തെത്തി. മുൻപേ കയറിയ യാത്രക്കാർ ഉറക്കം പിടിച്ചിരുന്നു. പതിവ് പോലെ തന്നെ ഇത്തവണയും അധികം ലഗേജുകൾ ഞാൻ കൊണ്ടുപോയിരുന്നില്ല. ഹോസ്റ്റലിലേക്ക് പോകുന്ന മോൾക്ക് ആവശ്യമായ അത്യാവശ്യ സാധനങ്ങൾ മാത്രം.
എന്നിട്ടും ഞങ്ങൾക്ക് ലഗേജുകൾ വെയ്ക്കുവാൻ ഇടം കിട്ടിയില്ല. മിഡിൽ ബെർത്തും അപ്പർ ബെർത്തുമായിരുന്നു ഞങ്ങളുടേത്. ലോവർ ബെർത്തിൽ ഒരു സ്ത്രീ കിടന്നുറങ്ങുന്നുണ്ട്. ബെർത്തിനടിയിൽ മാത്രമല്ല അവിടെയുമിവിടെയുമെല്ലാം അവരുടെ സാധനങ്ങൾ വെച്ചിരിക്കുന്നു. ഞങ്ങൾക്ക് അവകാശപ്പെട്ട ഇടം കൂടെ ഒരു മര്യാദയുമില്ലാതെ അവർ കയ്യടക്കിയിരിക്കുന്നു.
ദേഷ്യം വന്നു. അവരെ വിളിച്ചിട്ട് ഉണരുന്നില്ല. കയ്യേറ്റം നടത്തിക്കഴിഞ്ഞിട്ടു മനഃപൂർവം ഉറക്കം നടിച്ചു കിടക്കുകയാണെന്ന് തോന്നി. എന്ത് ചെയ്യാൻ? ഒരുവിധത്തിൽ സാധനങ്ങൾ പലയിടങ്ങളിലായി വെച്ചു. ഉറങ്ങേണ്ട ബെർത്തിൽ കൂടി വെക്കേണ്ടി വന്നത് കൊണ്ട് നന്നായി ഉറങ്ങുവാനും കഴിഞ്ഞില്ല. നേരം വെളുക്കട്ടെ, രണ്ടു വർത്തമാനം പറഞ്ഞിട്ട് തന്നെ കാര്യം എന്ന് ചിന്തിച്ചു കൊണ്ട് കിടന്നു.
നേരം പുലർന്നപ്പോൾ ദേഷ്യം തണുത്തിരുന്നു. എന്തെങ്കിലുമാകട്ടെ, ഒന്നും പറയണ്ട എന്ന് കരുതി ഇരുന്നു. ഒരു പകൽ കൂടി മാത്രം കഴിച്ചു കൂട്ടിയാൽ മതിയല്ലോ എന്ന ആശ്വാസം. സമയം മുന്നോട്ടു നീങ്ങി. അടുത്താണിരിക്കുന്നതെങ്കിലും ഞാൻ അവരെ മൈൻഡ് ചെയ്തില്ല. അവർ എന്നെയും. അവരുടെ മകനും കൂടെയുണ്ട്.
പകൽ ഏതോ നേരത്തു അവർ എന്റെ മകളെ ശ്രദ്ധിച്ചു. എവിടെയോ കണ്ട പരിചയം. മകളോട് അവർ സംസാരിച്ചു. കുറച്ചു മാസങ്ങൾക്കു മുൻപ് ഒരു യൂത്ത് ക്യാമ്പിൽ എന്റെ ഭാര്യയും മക്കളും പങ്കെടുത്തിരുന്നു. ആ സ്ത്രീയും അവിടെ ഉണ്ടായിരുന്നു. രണ്ടു-മൂന്നു ദിവസങ്ങൾ ഒരുമിച്ചു കഴിയുകയും പലതും പങ്കു വെയ്ക്കുകയും കൂട്ടായ്മ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
അവരുടെ ഭർത്താവിനെക്കുറിച്ചു ഞാൻ ചോദിച്ചു. പേരും സ്ഥലവും പറഞ്ഞു. പാസ്റ്റർ ആണ്. അപ്പോൾ ഞാൻ ഞെട്ടി. എന്റെ അടുത്ത സുഹൃത്തായ ഒരു ദൈവദാസനോടൊപ്പം ചില മാസങ്ങൾക്കു മുൻപ് എന്റെ വീട്ടിൽ വന്നു താമസിച്ച ആളാണ്. നല്ലൊരു സൗഹൃദം അദ്ദേഹവുമായി ഉണ്ടായിരുന്നു. അതിനു ശേഷവും ഒന്ന്-രണ്ടു തവണ അദ്ദേഹത്തെ കണ്ടിട്ടുണ്ട്.
രാത്രിയിൽ അവർ ഉറങ്ങിയതിനും, വിളിച്ചിട്ടും അവർ ഉണരാത്തതിനും ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു. നേരം വെളുത്തപ്പോഴേക്കും എന്റെ മനസ്സ് മാറ്റിയതിനും. അല്ലെങ്കിൽ ഞാൻ എന്തെങ്കിലും പറഞ്ഞു പോയേനെ. ബന്ധം വഷളായതിനു ശേഷം പിന്നീട് അവരെ ഒരുമിച്ചു കാണുന്ന സമയത്തു പരസ്പരം അഭിമുഖീകരിക്കുവാൻ ബുദ്ധിമുട്ടുണ്ടാകുമെന്നു മാത്രമല്ല ഒരു നല്ല ബന്ധം തന്നെ തകർന്നു പോയേനെ. ചുരുക്കം ചില മാസങ്ങൾക്കു ശേഷം അദ്ദേഹം ഉൾപ്പെട്ടിരിക്കുന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന വളരെ പ്രധാനപ്പെട്ട ഒരു പ്രാർത്ഥനാ സംഗമത്തിൽ എനിക്ക് അദ്ദേഹത്തോടൊപ്പം സംബന്ധിക്കേണ്ടി വരികയും ചെയ്തു.
എന്റെ അന്നത്തെ യാത്രയിൽ ഞാൻ ഒരു പാഠം പഠിച്ചു. എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും പെട്ടെന്ന് കോപിക്കരുത്. കോപത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ സംസാരിക്കരുത്. അത് വലിയ അപകടം വിളിച്ചു വരുത്തും. പെട്ടെന്നുണ്ടായ വികാരത്തെ ഞാൻ പുറത്തു വരുത്തിയിരുന്നെങ്കിൽ എനിക്കെന്തു ലാഭമാണുണ്ടാകാനുള്ളത്? മാത്രമല്ല, ഒരു കുഴപ്പവുമില്ലാതെ ഞങ്ങളുടെ യാത്ര പൂർത്തിയാകുകയും ചെയ്തു.
ഞങ്ങൾക്കവകാശപ്പെട്ട ഇടം അവർ കയ്യേറിയതിനു ഞാൻ മനസ്സിൽ അവർക്കു നന്ദി പറഞ്ഞു. ഒരു പാഠം പഠിക്കുവാൻ എനിക്ക് സാധിച്ചു. ഇനി അങ്ങനൊരു സാഹചര്യം വന്നാൽ ഞാൻ ക്ഷമിക്കും എന്നാണ് എന്റെ ചിന്ത.
ക്ഷമ വലിയൊരു ശക്തിയാണ്. ക്ഷമിക്കുന്നതു ദുർബലന്റെ സ്വഭാവമല്ല, ശക്തന്മാരുടെ സ്വഭാവമാണെന്നു മഹാത്മാ ഗാന്ധി പറഞ്ഞിട്ടുള്ളതായി ഓർക്കുന്നു.
നമ്മുടെ കർത്താവ് ക്ഷമിച്ചു. ക്ഷമിക്കുവാൻ പഠിപ്പിച്ചു. നാം ക്ഷമിച്ചില്ലെങ്കിൽ നമുക്ക് പിതാവിൽ നിന്ന് ക്ഷമ ലഭിക്കില്ല എന്ന മുന്നറിയിപ്പും തന്നിട്ടുണ്ട്.
നമുക്കിഷ്ടപ്പെടാത്ത വാക്കുകളോടും പ്രവർത്തികളോടുമുള്ള പെട്ടെന്നുള്ള പ്രതികരണം നമ്മെ കുഴപ്പങ്ങളിൽ കൊണ്ടെത്തിക്കും. എന്നാൽ അല്പം സഹിച്ചാൽ, ക്ഷമിച്ചാൽ അത് കൊണ്ടുള്ള നേട്ടങ്ങൾ വളരെ വലുതാണ്. നടക്കുന്ന വഴിയിൽ കാൽ ഒരു കല്ലിൽ തട്ടിയാൽ ദേഷ്യം മൂലം ആ കല്ലിനെ നാം തിരികെ ചവിട്ടാറില്ല. കാലിൽ തട്ടിയ കല്ലിനെ തിരിച്ചു തൊഴിക്കുന്നതിനു തുല്യം മാത്രമാണ് നമ്മുടെ കോപവും അതിൽ നിന്നുളവാകുന്ന വാക്കുകളും.
ക്ഷമയില്ലാത്തതു മൂലം മനസ്സിൽ കയ്പ് നിറയുന്നു. മറ്റെയാൾ എത്ര തന്നെ തെറ്റുകാരനാണെങ്കിലും അയാളോട് ക്ഷമിക്കുക എന്നതാണ് യേശുവിന്റെ പ്രമാണം. ഞാൻ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിപ്പിൻ എന്ന് യേശു പറഞ്ഞിട്ടില്ലേ? എന്തെല്ലാം പാപങ്ങളും കുറവുകളും ഉണ്ടായിട്ടും യേശു നമ്മെ സ്നേഹിച്ചു. വിശുദ്ധരായവരെയല്ല, അതിക്രമക്കാരും പാപികളുമായ നമ്മെയാണ് യേശു സ്നേഹിച്ചത്. എങ്കിൽ മറ്റുള്ളവരെ അവരുടെ കുറവുകളോട് കൂടെത്തന്നെ നാം സ്നേഹിച്ച തീരൂ.
അവരെ നന്നാക്കുന്നതു നമ്മുടെ ഉത്തരവാദിത്തമല്ല. അത് ദൈവത്തിന്റെ ജോലിയാണ്. ദൈവം അത് ചെയ്തോളും. നമ്മൾ ദൈവത്തിന്റെ ജോലി ചെയ്യേണ്ട കാര്യമില്ല.
മനസ്സിൽ നിറയുന്ന കയ്പ്പ് നമുക്ക് തന്നെ ദോഷമാകുകയാണ്. ശരീരത്തെയും മനസിനെയും ആത്മാവിനെയും ഒരു പോലെ ആ കൈപ്പ് കാർന്നു തിന്നുന്നു.
ക്ഷമ നമ്മുടെ ശക്തിയാകട്ടെ. ആർക്കും സ്നേഹിക്കുവാൻ കഴിയാത്തവരെ പോലും ഉൾക്കൊള്ളാൻ മാത്രം വിശാലമായ ഒരു ഹൃദയത്തിന്റെ ഉടമയ്ക്ക് മാത്രമേ ക്ഷമിക്കുവാൻ കഴിയൂ.
എല്ലാറ്റിലുമുപരി, ക്ഷമ ദൈവത്തിന്റെ സ്വഭാവമാണ്.
നമുക്ക് ക്ഷമിക്കാം. ദൈവത്തിന്റെ സ്വഭാവമുള്ളവരാകാം.
