ടെൽ അവീവ്: യു.എസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ഉടൻ അവസാനിക്കാനു്ള്ള സാദ്ധ്യത മങ്ങി. യുദ്ധം ഒരു മാസത്തോളം നീണ്ടേക്കാമെന്നും യു.എസിനു കൂടുതൽ ആൾനാശം ഉണ്ടാകാമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ തുറന്നു പറഞ്ഞു. ഞായറാഴ്ച കുവൈറ്റിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ 3 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. 5 പേർക്ക് ഗുരുതര പരിക്കേറ്റു. ലക്ഷ്യം പൂർത്തിയാക്കും വരെ ദൗത്യം തുടരുമെന്നും ട്രംപും പ്രഖ്യാപിച്ചു.
യു.എസുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി വ്യക്തമാക്കി. ഇറാൻ ചർച്ചയ്ക്ക് തയ്യാറായെന്ന ട്രംപിന്റെ പ്രസ്താവന ലാരിജാനി തള്ളി.
സൗദി അറേബ്യയിലെ റാസ് ടനൗറയിൽ അരാംകോയുടെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ലോകത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലകളിൽ ഒന്നാണിത്. ഡ്രോണുകളെ ആകാശത്ത് വച്ച് തകർത്തെങ്കിലും അവശിഷ്ടങ്ങൾ പതിച്ചത് തീപിടിത്തത്തിന് ഇടയാക്കി.ആളപായമില്ല. താത്കാലികമായി അടച്ചു. പ്രതിദിനം 5,50,000 ബാരൽ ക്രൂഡ് ഓയിൽ സംസ്കരിക്കാവുന്ന കേന്ദ്രമാണിത്. തീപിടിത്തം നിയന്ത്രണവിധേയമാക്കി.യു.എസ്-ഇസ്രയേൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഗൾഫ് മേഖലയിൽ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്. ഗൾഫ് രാജ്യങ്ങളിൽ മാത്രം 1 ഇന്ത്യക്കാരൻ അടക്കം 6 പേർ (മറ്റുള്ളവർ പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, കുവൈറ്റ് പൗരന്മാർ) കൊല്ലപ്പെട്ടു.
മിസൈൽ, ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചാണ് മരണം.
ഇറാന്റെ ആക്രമണങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നീങ്ങാൻ ജി.സി.സി (ഗൾഫ് സഹകരണ കൗൺസിൽ) രാജ്യങ്ങൾ ഓൺലൈനിൽ യോഗം ചേർന്ന് ധാരണയിലെത്തി. ആവശ്യമെങ്കിൽ ഇറാന് സംയുക്ത തിരിച്ചടി നൽകുന്നതടക്കം നടപടികൾ സ്വീകരിക്കാനും ധാരണയായി. സംഘർഷം ആളിക്കത്തിക്കേണ്ട എന്ന അഭിപ്രായം സൗദി അറേബ്യയും ഒമാനും പ്രകടിപ്പിച്ചു. നയതന്ത്രതലത്തിൽ പ്രശ്നം പരിഹാരത്തിന് ഇരുരാജ്യങ്ങളും ശ്രമിക്കുന്നുണ്ട്.
