യോശുവയുടെ പുസ്തകം രണ്ടാം അധ്യായത്തിൽ നിന്ന് ചില കാര്യങ്ങൾ പറയട്ടെ.
കനാൻ ദേശവും എരിഹോ പട്ടണവും ഒറ്റു നോക്കുവാൻ യോശുവ രണ്ട് മനുഷ്യരെ അയക്കുന്നു. അവർ രാഹാബ് എന്ന വേശ്യ സ്ത്രീയുടെ വീട്ടിൽ എത്തുന്നു. ആ സ്ത്രീയുടെ സമയോചിതമായ ഇടപെടൽ മൂലം ആ പുരുഷന്മാർ രാജാവിന്റെ കയ്യിൽ അകപ്പെടാതെ രക്ഷപ്പെട്ടു ദൗത്യം പൂർത്തിയാക്കി മടങ്ങുന്നു.
ആ പുരുഷൻമാർ ഒരു വേശ്യ സ്ത്രീയയുടെ വീട്ടിൽ ചെന്ന് പാർത്തത് ഉൾക്കൊള്ളാൻ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. മാന്യന്മാരായ ആരുടെയെങ്കിലും വീട്ടിൽ പോയി കൂടായിരുന്നോ എന്ന ചോദ്യം സ്വാഭാവികമാണ്. പക്ഷേ അല്പം യുക്തി സഹജമായി ചിന്തിച്ചാൽ മനസ്സിലാകുന്ന കാരണമേ ഇതിലുള്ളൂ.
ഒരു ശത്രു രാജ്യത്താണ് അവർ ചെന്നത്. ഒറ്റുകാരാണവർ. ആരെങ്കിലും അവരെ കണ്ടാൽ കാണുന്നവർ ഉടനെ രാജാവിനെ വിവരം അറിയിക്കുകയും അവർ പിടിക്കപ്പെടുകയും ചെയ്യും. ആര് ചെന്നാലും സ്വീകരിക്കുന്ന സ്ഥലം വേശ്യയുടെ വീടാണ്. പക്ഷേ ആ വീട്ടിൽ അവർ പാർത്തെങ്കിലും അധാർമികമായതൊന്നും അവിടെ സംഭവിച്ചില്ല.
വിശുദ്ധിയിൽ ഭയങ്കരനായ ദൈവം എപ്പോഴൊക്കെ തന്റെ ജനം മ്ലേച്ഛത പ്രവർത്തിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അവരെ കഠിനമായി ശിക്ഷിച്ചിട്ടുണ്ട്. ചെറിയ പാപം പോലും ദൈവം കണ്ടില്ലെന്ന് നടിച്ചിട്ടില്ല. പാപം വെച്ചുകൊണ്ട് യുദ്ധം ചെയ്യുവാൻ പോയപ്പോഴൊക്കെ അവർ തോറ്റു തുന്നം പാടി. ദൈവ കോപം അവരുടെ മേൽ അതിതീഷ്ണമായി ജ്വലിക്കുകയും അവർ ന്യായവിധിക്ക് ഇരയാകുകയും ചെയ്തിട്ടുണ്ട്. പിന്നീടുള്ള സംഭവങ്ങളിലും ഒരു മ്ലേച്ഛതയും പ്രവർത്തിക്കാത്ത ആഖാൻ നടത്തിയ “വെറുമൊരു” മോഷണം കാരണം ദൈവം അവരെ ശിക്ഷിച്ചത് നമുക്കറിയാം.
അതുകൊണ്ടുതന്നെ ഒറ്റുകാരായി പോയ പുരുഷന്മാർ രാജാവിന്റെ വീട്ടിൽ പാർത്തെങ്കിലും അശുദ്ധി പ്രവർത്തിച്ചില്ല. പ്രവർത്തിച്ചിരുന്നെങ്കിൽ അവർക്കു മാത്രമല്ല മുഴുവൻ ഇസ്രായേലിനും ദൈവകോപത്തിന്‍റെ തിക്തഫലം അനുഭവിക്കേണ്ടി വന്നേനെ. വേദപുസ്തകരചനയ്ക്കിടെ ദാവീദ് ഉൾപ്പെടെ ഏറെ നല്ല മനുഷ്യരുടെ പാപങ്ങൾ പോലും മറച്ചുവെക്കപ്പെട്ടിട്ടില്ലെങ്കിൽ ഈ രണ്ടു പുരുഷന്മാരുടെ പാപം മറച്ചുവയ്ക്കേണ്ട കാര്യമില്ലല്ലോ. പരിശുദ്ധാത്മാവ് ഒന്നും മറച്ചുവെക്കുന്ന ആത്മാവല്ല. എല്ലാം വെളിപ്പെടുത്തുന്ന ആത്മാവാണ്.
രാഹാബ് എരിഹോ നിവാസിയാണ്. അവൾ ഇസ്രായേലിൽ നിന്ന് വന്ന ഒറ്റുകാരെ സഹായിക്കുന്നത് ഒരു ആശ്ചര്യം തന്നെയാണ്. ശരീരം വിറ്റ് കാശുണ്ടാക്കുന്ന അവളുടെ സ്വാർത്ഥതയോടു കൂടിയാണ് അവൾ ദൈവപുരുഷന്മാരെ വീട്ടിൽ കൈക്കൊണ്ടതെങ്കിൽ, അവളുടെ ലക്ഷ്യം സാധിക്കില്ല എന്ന് മനസ്സിലാക്കിയപ്പോൾ അവരെ ഒറ്റിക്കൊടുത്ത് രാജാവിന്റെ കയ്യിൽ ഏൽപ്പിച്ചേനെ. പക്ഷേ അവൾ അങ്ങനെ ചെയ്തില്ല.
ഇവിടെയാണ് ദൈവപ്രവർത്തിയുടെ ആഴങ്ങൾ നമുക്ക് വെളിപ്പെടുന്നത്. ദൈവം അനുകൂലമെങ്കിൽ പ്രതികൂലം ആർ എന്ന് പൗലോസ് ഈ ധൈര്യത്തിലാണ് ചോദിക്കുന്നത്. ഒരുത്തന്റെ വഴികൾ യഹോവയ്ക്ക് ഇഷ്ടം ആയിരിക്കുമ്പോൾ അവൻ അവന്റെ ശത്രുക്കളെയും അവനോട് ഇണക്കുന്നു (സദൃശ്യം 16:7) എന്ന സദൃശ്യവാക്യം പോലെ ശത്രു രാജ്യത്തിലെ പൗരയായിരുന്ന രാഹാബിനെ ദൈവം തന്റെ ജനത്തോടിണക്കി.
ദൈവം ജയം തരുവാൻ നിശ്ചയിച്ചാൽ പ്രതികൂലം എന്ന് നാം കരുതുന്ന സാഹചര്യങ്ങളും വ്യക്തികളും നമുക്ക് അനുകൂലമായി തീരും.
ഈ വെളിപാടിനെ നാം ഏറ്റെടുത്ത് ദൈവത്തിന് നന്ദി പറയുക. എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ കരം നമുക്ക് അനുകൂലമായിട്ടുണ്ടാകും. എവിടെയെങ്കിലും നമ്മുടെ തലകുനിയുവാൻ, ഒരു ശത്രുവിന്റെയും കയ്യിൽ അകപ്പെടുവാൻ ദൈവം അനുവദിക്കില്ല.
രാഹാബ് ഒറ്റുകാരായ പുരുഷന്മാരെ സഹായിച്ചതിന് അവളുടെതായ കാരണങ്ങളുണ്ട്. ഇസ്രായേലിന് വേണ്ടി നാളിതുവരെ ദൈവം ചെയ്തിട്ടുള്ള വൻകാര്യങ്ങളെക്കുറിച്ച് അവൾ ഉൾപ്പെടെ സകല എരിഹോ നിവാസികളും കേട്ടിരിക്കുന്നു. ഇതുപോലെ അത്ഭുതം പ്രവർത്തിക്കുന്ന ദൈവമുള്ള ജാതിയോട് എതിർത്ത് നിന്നിട്ട് കാര്യമില്ല എന്ന സത്യം അവൾ ഗ്രഹിച്ചു. ഇവരെ ഇണക്കി നിർത്തിയാൽ തനിക്കെങ്കിലും രക്ഷപ്പെടാം എന്നവൾ നിശ്ചയിച്ചു.
ശത്രു രാജാക്കന്മാരോട് ഇസ്രായേലിനു വേണ്ടി യഹോവ ചെയ്തിട്ടുള്ള കാര്യങ്ങൾ കേട്ടപ്പോൾ രാജാവ് ഉൾപ്പെടെ എല്ലാ എരിഹോ നിവാസികളുടെയും ഹൃദയം ഉരുകി അവരുടെ ധൈര്യം കെട്ടുപോയി. ഭയപ്പെടുത്തുവാൻ ഇന്ന് ഇസ്രായേലിന് വീരകൃത്യങ്ങൾ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ഇന്നലെകളിൽ ദൈവം നൽകിയ വിടുതലുകളെ കുറിച്ചുള്ള കേൾവി മാത്രം മതി ശത്രുക്കളുടെ ധൈര്യം ക്ഷയിക്കുവാൻ.
നാം പുതിയ നിയമ ഇസ്രായേലാണ്. എരിഹോ പിശാചിന് നിഴലായി നിൽക്കുന്നു. സാത്താൻ എന്നും നമുക്കെതിരാണ്. പക്ഷേ നാം ഭയപ്പെടേണ്ട കാര്യമില്ല. വാസ്തവത്തിൽ സാത്താനാണ് ഭയപ്പെട്ട് ഹൃദയം ഉരുകി ധൈര്യം കെട്ടിയിരിക്കുന്നത്. ഇന്നലെകളിൽ ദൈവം നമുക്ക് തന്ന വിടുതലുകളെ ഓർത്തു തന്നെ സാത്താൻ ഭയക്കുന്നുണ്ട്.
ഒരു പ്രതികൂലത്തിന്റെ നടുവിൽ നാം ആയിരിക്കുന്നുവെങ്കിൽ ഓർക്കുക; നമ്മെക്കാൾ കൂടുതൽ ഭയപ്പെട്ടിരിക്കുന്നത് പിശാചാണ്. ഇന്നലെ നമ്മെ വിടുവിച്ച ദൈവം ഇന്നും നമ്മുടെ കൂടെയുള്ളതോർത്ത് അവന്റെ ഹൃദയം ഉരുകിയിരിക്കുകയാണ്.
ഇന്നലകളിൽ ദൈവം നമുക്ക് നൽകിയ വിടുതലുകളെ ഓർത്ത് സാത്താന്റെ ധൈര്യം ക്ഷയിച്ചിരിക്കുന്നു എങ്കിൽ, അതേ വിടുതലുകളെ ഓർത്തുകൊണ്ട് നമുക്ക് എന്തുകൊണ്ട് ധൈര്യപ്പെട്ടു കൂടാ? ഇന്നലകളിൽ ദൈവം നമുക്ക് നൽകിയ വിജയങ്ങളുടെ ഞെട്ടൽ ഇന്നും അവനെ വിട്ടു മാറിയിട്ടില്ല.
ജീവിതത്തിന്റെ വിവിധ മേഖലകളിൽ അലയടിച്ചുയരുന്ന പ്രതിസന്ധികളെ ഓർത്ത് വ്യാകുലപ്പെടുന്ന ദൈവമക്കൾ ഭയപ്പെടരുത്. പിശാച് നിങ്ങളുടെ മുൻപിൽ വെല്ലുവിളിച്ചുകൊണ്ട് നിൽക്കുകയാണെന്ന് കരുതണ്ട. നിങ്ങളെ വിടുവിക്കുന്ന ദൈവത്തെ കണ്ടു അവൻ ഹൃദയം ഉരുകി ധൈര്യം കെട്ട് നിൽക്കുകയാണ്.
അവന്റെ ഭയത്തിനുള്ള കാരണമാണ് നമ്മുടെ ധൈര്യത്തിന്റെ കാരണവും. ശരീരം രോഗത്താൽ ക്ഷീണം ആയിട്ടുണ്ടെങ്കിൽ, സാമ്പത്തിക തകർച്ചയെ നേരിടുന്നെങ്കിൽ, തൊഴിൽ മേഖലകളിൽ വെല്ലുവിളികൾ ഉയരുന്നുവെങ്കിൽ, കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെയും ഭാവിയെയും ഓർത്ത് ഭയമുണ്ടെങ്കിൽ ഓർക്കുക; ചെങ്കടലിനെ വറ്റിച്ച ദൈവം, ഫറവോനെ മുട്ടുകുത്തിച്ച ദൈവം ഇന്നും ജയവീരനായി നമ്മുടെ കൂടെത്തന്നെയുണ്ട്.
പിശാചിനു നമ്മെ തകർക്കുവാൻ കഴിയില്ല. എരിഹോ മതിലിനു സമമായി ഉയർന്നുനിൽക്കുന്ന പ്രതികൂലങ്ങൾക്ക് നമ്മെ വീഴ്ത്തുവാൻ കഴിയില്ല. ദൈവവചനത്തെ രാപ്പകൽ ധ്യാനിച്ച് അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറാതെ ഉറപ്പും ധൈര്യവും ഉള്ളവരായിരിക്കുക.
സഭയ്ക്കെതിരെ നാളിതുവരെ ഉണ്ടായിട്ടില്ലാത്ത തരം എതിർപ്പുകളും പീഡനങ്ങളും വെല്ലുവിളികളും ഉയർന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് നാം പാർക്കുന്ന ദേശത്തെ ജനവും നമുക്കെതിരെ നിൽക്കുന്ന അന്ധകാര ശക്തികളും കണ്ട് അവരുടെ ഹൃദയം ഉരുകി ധൈര്യം കെട്ടുപോകുന്ന തരത്തിൽ ഇന്നലകളിൽ എന്നപോലെ ഇന്നും ദൈവം നമ്മുടെ ജീവിതത്തിൽ അത്ഭുതകരമായ വിടുതലുകൾ അയക്കുവാൻ പോകുന്നു.
